മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ വിലയിരുത്താൻ സുപ്രീം കോടതി നിയോഗിച്ച മേൽനോട്ടസമിതിയുടെ ഉപസമിതി ചൊവ്വാഴ്‌ച അണക്കെട്ട് സന്ദർശിച്ചു. നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി മോണിറ്ററിങ് എഞ്ചിനീയർ, സബ് മോണിറ്ററിങ് ടീം ചെയർമാൻ ഗിരിധറിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കനത്ത മഴയെത്തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് 130 അടി പിന്നിട്ടിരുന്നു. ഇതിനുപിന്നാലെയാണ് മേൽനോട്ടസമിതിയുടെ സന്ദര്‍ശനം നടത്തിയത്. അണക്കെട്ടിലേക്ക് നിലവില്‍ 1373 ഘനയടി വെള്ളം ഒഴുകിയെത്തുന്നുവെന്നും അണക്കെട്ടിലെ ജലനിരപ്പ് 130.45 അടിയാണെന്നും സംഘം വ്യക്തമാക്കി. തേക്കടിയിൽ നിന്ന് ബോട്ടിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെത്തിയാണ് സംഘം പരിശോധന നടത്തിയത്. മോണിറ്ററിങ് ഡയറക്‌ടര്‍ ഗിരിധറിൻ്റെ നേതൃത്വത്തിലുള്ള സംഘവും ചീഫ് എഞ്ചിനീയർ സാം ഇർവിൻ, തമിഴ്‌നാട് സർക്കാരിൽ നിന്ന് മുല്ലപ്പെരിയാർ ഡാം എക്‌സിക്യൂട്ടീവ് എഞ്ചിനിയർ സെൽവം,കേരള സർക്കാരിൽ നിന്നുള്ള ചീഫ് എഞ്ചിനിയർ ലിയോൺസ് ബാബു, അസിസ്റ്റൻ്റ് എഞ്ചിനിയർ ജിസിത്ത്, ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. പ്രധാന അണക്കെട്ട്, ബേബി അണക്കെട്ട്, ഷട്ടര്‍, ചോര്‍ച്ച എന്നിവ സംഘം പരിശോധിച്ചു. ഈ പരിശോധനയിൽ, അണക്കെട്ടിൽ നിന്ന് ചോർന്ന് പുറത്തേക്ക് വരുന്ന വെള്ളം മിനിറ്റിൽ 52.12 ലിറ്ററായി കണക്കാക്കി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130.45 അടിയായതിനാൽ ചോർച്ചയുടെ അളവ് കൂടിയിട്ടുണ്ടെന്നും സബ് മോണിറ്ററിങ് കമ്മിറ്റി സ്ഥിരീകരിച്ചു. അണക്കെട്ടിലെ 13 ഗേറ്റുകളിൽ 3, 6, 9 എന്നീ മൂന്ന് ഗേറ്റുകൾ സംഘം പരിശോധിച്ചു. ഗേറ്റുകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധനയിൽ ഉറപ്പ് വരുത്തി. ഇനി സബ് മോണിറ്ററിങ് കമ്മിറ്റിയുടെ റിപ്പോർട്ട് നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ അനിൽ ജെയിനിന് അയയ്ക്കും. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ പ്രളയ മുന്നറിയിപ്പ് നൽകുമെന്നും മേൽനോട്ടസമിതിയുടെ ഉപസമിതി വ്യക്തമാക്കി.