കേരള പുറംകടലിൽ തീപിടിച്ച ചരക്കുകപ്പലിലെ തീ നിയന്ത്രിക്കാനുള്ള തീവ്രശ്രമം തുടർന്ന് നേവിയും കോസ്റ്റ്ഗാർഡും. കാണാതായ നാലുപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. മംഗളൂരുവിൽ ചികിത്സയിലുള്ള രണ്ട് ജീവനക്കാരുടെ നില അതീവ ഗുരുതരമാണ്. ശ്വാസകോശത്തിന് ഉൾപ്പെടെ പൊള്ളലേറ്റെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരുക്കേൽക്കാതെ രക്ഷപ്പെട്ട 12 പേരെ നഗരത്തിലെ എ ജെ ഗ്രാൻഡ് ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. തീപിടിച്ച MV വാന്‍ഹായ് 503ൽ നിന്നുള്ള കണ്ടെയ്നറുകൾ കേരള തീരത്ത് അടിയാൻ സാധ്യത.

കൊളംബോയില്‍ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂര്‍ കപ്പലാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത്. നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും നേതൃത്വത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. കപ്പലിലുള്ളത് നാല് തരം രാസവസ്തുക്കളെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യപ്റ്റന്‍ അരുണ്‍കുമാര്‍ പറഞ്ഞു. കപ്പലില്‍ നിന്ന് ഇരുപതോളം കണ്ടെയ്നറുകള്‍ കടലിലേക്ക് പതിച്ചെന്നാണ് റിപ്പോര്‍ട്ട്.

കേരളതീരത്ത് ആഘാതമില്ലെങ്കിലും ബേപ്പൂര്‍, കൊച്ചി, തൃശൂര്‍ തീരങ്ങളില്‍ മീന്‍പിടുത്തം വിലക്കുണ്ട്. കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കള്‍ എന്തെന്ന് വെളിപ്പെടുത്തണമെന്ന് കപ്പല്‍ ഉടമകള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് നിര്‍ദ്ദേശം നല്‍കി. വസ്തുക്കളുടെ സ്വഭാവം എന്താണെന്ന് അറിയിക്കണം. അഗ്‌നി്നിശമന സംവിധാനങ്ങള്‍ എത്തിക്കണം. ഓരോ രണ്ടു മണിക്കൂറിലും സാഹചര്യം അറിയിക്കണം – എന്നൊക്കെയാണ് നിര്‍ദേശം.