രാജാക്കാട് മുക്കുടിൽ സ്വദേശിയായ തൈപറമ്പിൽ അദ്വൈതിനെയാണ് കർണ്ണാടക സൈബർ പോലിസ് അറസ്റ്റ് ചെയ്തത്. വിവിധ ഓൺലൈൻ സേവനങ്ങളും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്ത് ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് സൂചന. കർണ്ണാടക ഗാഥായി സൈബർ പോലിസ് ആണ് ഇടുക്കിയിൽ എത്തി അദ്വൈതിനെ അറസ്റ്റ് ചെയ്തത്. ഈ സ്റ്റേഷൻ പരിധിയിൽ മാത്രം 20 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കർണ്ണാടകയിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ പരാതികൾ ഉണ്ട്.അദ്വൈതിന്റെ നേതൃത്വത്തിൽ ഉള്ള സംഘം കർണ്ണാടകയിലെ വിവിധ മേഖലകളിൽ ഉള്ള ആളുകളെ കേന്ദ്രീകരിച്ചു തട്ടിപ്പ് നടത്തുകയായിരുന്നു. പണം നിക്ഷേപിച്ച് ഇരട്ടിയാക്കൽ, വിദേശത്ത് ജോലി, സോഷ്യൽ മീഡിയിലൂടെ ബിസിനസ് പ്രൊമോഷൻ, വെബ്സൈറ്റ് നിർമ്മാണം തുടങ്ങി നിരവധി വാഗ്ദാനങ്ങൾ നടത്തിയാണ് ഇയാളും കൂട്ടാളികളും തട്ടിപ്പ് നടത്തിയത്. കർണ്ണാടകയിൽ പഠിയ്ക്കുന്ന വിദ്യാർത്ഥികളുടെ പേരിൽ ബാങ്ക് അക്കൌണ്ടുകൾ തുടങ്ങി, ഇതിലൂടെയായിരുന്നു പണം സ്വീകരിച്ചിരുന്നത്. അദ്വൈതിന്റെ നേതൃത്വത്തിൽ വൻ സംഘം പ്രവർത്തിച്ചുരുന്നതയാണ് സൂചന. നാട്ടിൽ വാഹന കച്ചവടം ആണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്.