ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മരണത്തിൽ ദുരൂഹതകൾ ഉണ്ടെന്നാണ് പറയുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോയ സമയത്ത് കോൺ‌സുലിനെ വിളിച്ചിരുന്നു. അമ്മയുടെ ഫോറൻ‌സിക് റിപ്പോർട്ട് വരാതെ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന് അറിയിച്ചു. കുഞ്ഞിന്റെ സംസ്കാരം തടയാൻ കോൺസുലിനോട് ആവശ്യപ്പെട്ടെന്ന് സുരേഷ് ​ഗോപി  പറഞ്ഞു.

തന്റെ ബന്ധുക്കളാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും വിപഞ്ചികയുടെ കുടുംബവും അഭിഭാഷകനും ബന്ധപ്പെട്ടതിനെ തുടർന്നാണ് വിഷയത്തിൽ ഇടപെട്ടതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ദുരൂഹതകൾ ഉണ്ടെന്നും സത്യം അറിയില്ലെന്നും കോൺസുലിനോട് പറഞ്ഞിരുന്നു. രണ്ട് ​ദിവസം മുൻപാണ് വിഷയത്തിൽ ഇടപെട്ടതെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പറഞ്ഞിരുന്നു.

ഇന്നലെ വൈകിട്ട് പെട്രോളിയം മന്ത്രാലയത്തിന്റെ യോഗത്തിനിടെ അടിയന്തര കോൾ വന്നിരുന്നെങ്കിലും എടുക്കാൻ കഴിഞ്ഞിരുന്നില്ല. യോഗത്തിന് പിന്നാലെ കോൾ അറ്റൻഡ് ചെയ്യുമ്പോഴേക്കും അഞ്ചു മണിക്ക് കുഞ്ഞിന്റെ സംസ്‌കാരം നടക്കുമെന്ന് അറിയുന്നത്. മൃതദേഹം കൊണ്ടുപോയെന്നും അറിയിച്ചു. ഉടൻ തന്നെ കോൺസുലിനെ ബന്ധപ്പെട്ടു. കുട്ടിയുടെ ഫോറൻസിക് ലഭിച്ചിരുന്നു. അവിടുത്തെ നിയമപ്രകാരം ഭർത്താവിനാണ് മുൻ​ഗണന കൊടുക്കുന്നത്. എന്നാൽ തർക്കം ഉണ്ടെങ്കിൽ ഇതിൽ‌ താമസം വരുത്താൻ‌ സാധിക്കും. താത്കലത്തേക്ക് കുഞ്ഞിന്റെ സംസ്കാരം പിടിച്ചുവെക്കാൻ സാധിച്ചിട്ടുണ്ടെന്ന് സുരേഷ് ​ഗോപി അറിയിച്ചു.

വിപഞ്ചികയുടെ സഹോദരൻ യുഎഇയിലെത്തിയിട്ടുണ്ട്. ഇന്ന് വിപഞ്ചികയുടെ സഹോദരനും അമ്മയും കോൺസുൽ ജനറലിനെ നേരിൽ കാണും. ഷാർജയിൽ വിപഞ്ചികയുടെ ഭർത്താവ് നിധീഷിനെതിരെ പോലീസിൽ പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. വിഷയത്തിൽ വിപഞ്ചികയുടെ അമ്മ ഷൈലജ കോൺസുലേറ്റിന്റെ അടിയന്തര ഇടപെടൽ തേടിയിരുന്നു. രണ്ടു മൃതദേഹങ്ങളും നാട്ടിൽ എത്തിക്കണമെന്നും ഷാർജയിലുള്ള ഷൈലജ പറഞ്ഞു. സംസ്‌കാര ചടങ്ങിന് കൊണ്ടു വന്ന ശേഷം മൃതദേഹം തിരിച്ചു കൊണ്ടുപോയിരുന്നു