ലൈംഗിക ഉള്ളടക്കങ്ങള്‍ വില്‍ക്കുന്ന 25 ആപ്പുകളും വെബ്‌സൈറ്റുകളും നിരോധിച്ചു കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് അശ്ലീല ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്തതിനാണ് നടപടി.

ഉല്ലു, ആള്‍ട്ട്, ദേസിഫ്‌ളിക്‌സ്, ബിഗ്‌ഷോട്‌സ് തുടങ്ങിയ 25 ഒടിടി ആപ്പുകള്‍ക്കും, ലൈംഗിക ഉള്ളടക്കങ്ങള്‍ വില്‍ക്കുന്ന വെബ്‌സൈറ്റുകള്‍ക്കും എതിരെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. നഗ്നത പ്രദര്‍ശിപ്പിക്കുന്ന ഇത്തരം ആപ്പുകളിലെ ഉള്ളടക്കങ്ങള്‍ സമൂഹത്തിന് മോശം സന്ദേശം നല്‍കുന്നു എന്നാണ് ആക്ഷേപം. ഇത്തരം വെബ്‌സൈറ്റുകളിലേക്കുള്ള ആക്‌സസ് തടയാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

 

2024ലും ഈ ആപ്പുകളോട് ലൈംഗിക ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താല്‍ക്കാലികമായി നീക്കിയ ശേഷം വീണ്ടും പ്രവര്‍ത്തനം തുടരുകയായിരുന്നു. ആപ്പുകള്‍ക്കെതിരെ സുപ്രീംകോടതിയിലും സ്വകാര്യ വ്യക്തി പൊതു താല്പര്യ ഹര്‍ജി നല്‍കിയിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആപ്പുകള്‍ക്കും നോട്ടീസ് അയച്ച കോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.