കൊടും ക്രിമിനൽ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ ജയിൽ വകുപ്പിൽ
അഴിച്ചു പണി. എട്ടു ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരെ നിയമിച്ചു. ഈ ജയിലുകളിൽ നിലവിൽ സൂപ്രണ്ടുമാർ ഇല്ലായിരുന്നു.
ഗോവിന്ദച്ചാമി ജയിൽ ചാടിയപ്പോൾ ജയിൽ വകുപ്പിന്‍റെ സിസ്റ്റം മുഴുവൻ തകരാറിലായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്. ആഴ്ചകൾ എടുത്ത് ഗോവിന്ദച്ചാമി സെല്ലിലെ കമ്പികൾ മുറിച്ചത് അറിയാതിരുന്നത് പരിശോധനയുടെ കുറവാണ്. സെല്ലിനുള്ളിലേക്ക് കൂടുതൽ തുണികൾ കൊണ്ടുവന്നത് കണ്ടെത്താനാകാത്തതും ന്യായീകരിക്കാനാവില്ല. ജയിൽ ചാടിയ ദിവസം രാത്രി പരിശോധന രേഖകളിൽ ഒതുങ്ങി. രണ്ടുമണിക്കൂർ ഇടപെട്ട് സെൽ പരിശോധിക്കണമെന്ന ചട്ടം നടപ്പായില്ല.
അതേസമയം ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചുവെന്ന ആക്ഷേപത്തെ ഉത്തരമേഖല ജയിൽ ഡിഐജി വി.ജയകുമാർ പൂർണമായും തള്ളുകയാണ്. തടവുകാരുടെയോ ഉദ്യോഗസ്ഥരുടെയോ സഹായം ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് സെല്ലിൽ നിന്ന് പുറത്തിറങ്ങിയശേഷം മൂന്നു മണിക്കൂറോളം ഗോവിന്ദച്ചാമിയ്ക്ക് ജയിൽ കോമ്പൗണ്ടിൽ കഴിയേണ്ടി വന്നത്. അതേസമയം ജീവനക്കാരുടെ കുറവ് വീഴ്ചയ്ക്ക് കാരണമായി എന്ന് ജയിൽ മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.