കോതമംഗലം: കോതമംഗലത്തെ യുവാവിന്‍റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. പെണ്‍ സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല്‍കുകയായിരുന്നു എന്ന് അന്‍സിലിന്‍റെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിയായ മുപ്പതുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. പെണ്‍ സുഹൃത്തിനെതിരെ ഗുരതര ആരോപണവുമായി അന്‍സിലിന്‍റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും തമ്മില്‍ പ്രശ്നം ഉണ്ടായിരുന്നു എന്നാണ് വിവരം.

നിന്‍റെ മകനെ വിഷം കൊടുത്ത് കൊല്ലും എന്ന് യുവതി അന്‍സിലിന്‍റെ ഉമ്മയോട് പറഞ്ഞതായാണ് അന്‍സിലിന്‍റെ സുഹൃത്ത് പറഞ്ഞത്. വിഷം കൊടുത്തതിന് ശേഷം യുവതി, അന്‍സിലിനെ വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപോ എന്ന് പറഞ്ഞെന്നും അന്‍സിലിന്‍റെ സുഹൃത്ത് പറയുന്നു. സംഭത്തില്‍ വ്യക്തത ലഭിക്കണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം നടപടികൾ പൂര്‍ത്തിയാകണം. തനിക്ക് വിഷം നല്‍കി എന്ന് അന്‍സില്‍ പൊലീസിനെ വിളിച്ച് പറയുകയായിരുന്നു. യുവതിയുടെ വീട്ടില്‍ നിന്ന് കീടനാശിനിയുടെ കുപ്പി പൊലീസിന് ലഭിച്ചിട്ടുണ്ട്.