ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം. നാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കരാർ യാഥാർത്ഥ്യമാകുന്നത്. പ്രധാനമന്ത്രിമാർ തമ്മിലുള്ള ചർച്ചയക്ക് ശേഷമായിരുന്നു തീരുമാനം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു കെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും കരാറിൽ ഒപ്പുവെച്ചു.
ഇന്ത്യയിൽ നിന്ന് യു.കെ യിലേക്ക് കയറ്റുമതി ചെയ്യുന്ന 99% സാധനങ്ങൾക്കും തീരുവ ഒഴിവാകും. ആഭരണങ്ങൾ രത്നങ്ങൾ തുണിത്തരങ്ങൾ ഇലക്ട്രോണിക്സ് എന്നിവയുടെ നിലവിലെ തീരുവ ഒഴിവാകും. കാപ്പിയുടെയും തേയിലയുടെയും കയറ്റുമതി വർധിപ്പിക്കാനും തീരുമാനം.
വ്യാപര കരാറിൽ ഇന്ത്യയോട് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമാർ നന്ദി അറിയിച്ചു. ഇന്ത്യയും യുകെയും തമ്മിൽ കാലങ്ങളായി ബന്ധമുണ്ട്. സാങ്കേതിക വിദ്യ , സുരക്ഷ മേഖലകളിലെ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാകും. കരാറിൻ്റെ ഗുണം ഇന്ത്യക്കും യു. കെ ക്കും ലഭിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ ശക്തമാകുമെന്നും കെയർ സ്റ്റാർമാർ അറിയിച്ചു.
ഇന്ന് ചരിത്ര ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഇന്ത്യയിലെ ഭക്ഷ്യം, വസ്ത്രം ,ആഭരണം, സമുദ്ര ഉൽപന്നങ്ങൾ എൻജിനീയറിങ് തുടങ്ങിയ മേഖലകൾക്ക് കരാറിന്റെ ഗുണം ലഭിക്കും. യു കെയിൽ നിന്നു ഇറക്കുമതി ചെയ്യുന്ന മെഡിക്കൽ ഉപകരണങ്ങൾ വ്യോമയാന യന്ത്രഭാഗങ്ങൾ ഇന്ത്യക്ക് ഗുണകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.